-
-
- കണ്ണന്റെ ലീലകളില്‍ നാട് അമ്പാടിയായി
തൊടുപുഴ: കാര്‍മുകില്‍വര്‍ണന്റെ ലീലകളില്‍ നാടും നഗരവും അമ്പാടിയായി. രാധാ കൃഷ്ണന്മാരും തോഴിമാരും മനംനിറഞ്ഞ കാഴ്ചയായി. ഭഗവാന്റെ ജന്മനാളില് പുണ്യം നേടി ഭക്തര്‍ സായൂജ്യമടഞ്ഞു. വൃന്ദാവനവും ഗോപികമാരും അവതാരലീലകളും വീഥികളില്‍ നിറഞ്ഞതോടെ കൃഷ്ണചരിതത്തിന്റെ നേര്‍ക്കാഴ്ചയുമായി. അഭൂതപൂര്‍വമായ ഭക്തജനത്തിരക്കില്‍ നഗരം മുങ്ങിയപ്പോള്‍ കൃഷ്ണസ്തുതികള്‍ എങ്ങും അലയടിച്ചു. ടൗണ്‍ ബാലഗോകുലങ്ങളുടെയും ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ദേവസ്വത്തിന്റെയും സംയുക്താഭിമുഖ്യത്തിലായിരുന്നു ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചത്. മണിക്കൂറുകള്‍ക്കു മുമ്പേ നഗരവീഥികളും കെട്ടിടങ്ങളും ആബാലവൃദ്ധം ജനങ്ങളെക്കൊണ്ടു നിറഞ്ഞു. നല്ല കാലാവസ്ഥയായതിനാല്‍ ഇത്തവണ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് വൈകിട്ട് നാലുമണിയോടെ വിവിധ ക്ഷേത്രങ്ങളില്‍ നിന്നും പുണ്യസങ്കേതങ്ങളില് നിന്നും ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്ക് ശോഭായാത്ര ആരംഭിച്ചു. ഇതിനു മുന്നോടിയായി വിവിധ ക്ഷേത്രങ്ങളില്‍ ഉറിയടിയും പ്രസാദ വിതരണവും ഉണ്ടായിരുന്നു. കാരിക്കോട് ഭഗവതി ക്ഷേത്രം, കാഞ്ഞിരമറ്റം മഹാദേവക്ഷേത്രം, മുതലിയാര്‍മഠം മഹാദേവക്ഷേത്രം, ആരവല്ലിക്കാവ് ദേവി ക്ഷേത്രം, വെങ്ങല്ലൂര്‍ നടയില്‍ക്കാവ് ദേവിക്ഷേത്രം, മണക്കാട് നരസിംഹസ്വാമി ക്ഷേത്രം, നെല്ലിക്കാവ് ദേവി ക്ഷേത്രം, മുല്ലയ്ക്കല് ശ്രീധര്‍മശാസ്താ ക്ഷേത്രം, ഒളമറ്റം ഉറവപ്പാറ ക്ഷേത്രം, തെക്കുംഭാഗം ശ്രീധര്‍മ ശാസ്താക്ഷേത്രം, മുതലക്കോടം മഹാദേവ ക്ഷേത്രം, അണ്ണായിക്കണ്ണം ക്ഷേത്രം എന്നിവിടങ്ങളില്‍നിന്നും കാഞ്ഞിരംപാറ, കാപ്പിത്തോട്ടം, മലങ്കര വൃന്ദാവന ബാലഗോകുലങ്ങളില്‍ നിന്നും ആരംഭിച്ച ശോഭായാത്രകള്‍ നഗരത്തില്‍ സംഗമിച്ചു. തുടര്‍ന്ന് മഹാശോഭായാത്രയായി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്കു നീങ്ങി. രാധാ-കൃഷ്ണ വേഷധാരികളായ ബാലികാ ബാലന്മാരും നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരും പഞ്ചവാദ്യവും ആട്ടക്കാവടിയും പമ്പമേളവും നാദസ്വരവും താലപ്പൊലിയും ഭജനസംഘങ്ങളും ശോഭായാത്രയ്ക്കു കൊഴുപ്പേകി. ബാലഗോകുലം പ്രവര്‍ത്തകരുടെയും കുട്ടികളുടെയും നേതൃത്വത്തില്‍ തയാറാക്കിയ വിവിധ നിശ്ചല ദൃശ്യങ്ങള്‍ ശോഭായാത്രയ്ക്കു മാറ്റുകൂട്ടി. നരസിംഹാവതാരം, ആലിലക്കണ്ണന്, വെണ്ണ കട്ടുതിന്നുന്ന കണ്ണന്, കുചേലന് തുടങ്ങിയ നിശ്ചല ദൃശ്യങ്ങള്‍ മനംകവര്‍ന്നു. ഏഴുമണിയോടെ മഹാശോഭായാത്ര ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് ദീപാരാധനയും അവില്‍പ്പൊതി വിതരണവും നടന്നു. രാത്രി 12 ന് ക്ഷേത്രത്തില്‍ ദര്‍ശന പ്രാധാന്യമേറിയ ശ്രീകൃഷ്ണാവതാര പൂജ ഉണ്ടായിരുന്നു.
-
-
-
- ഹൈറേഞ്ച് ഹര്‍ത്താല്‍: മുഖ്യമന്ത്രി ഇടപെടണമെന്ന് ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: ഇടുക്കി ജില്ലയില്‍ 13, 14 തീയതികളില്‍ ഹൈറേഞ്ച് സംരക്ഷണ സമിതി 48 മണിക്കൂര്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ സന്ദര്‍ശിച്ച് പ്രശ്നത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു. കര്‍ഷകര്‍ക്കു പട്ടയം നല്‍കുന്നതിനുളള തടസങ്ങള്‍ നീക്കാനും പട്ടയം നല്‍കാനും മേയ് 12 നു മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ സര്‍വകക്ഷി യോഗത്തില്‍ തീരുമാനിച്ചെങ്കിലും തുടര്‍ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി. കര്‍ഷകരുടെ ന്യായമായ ഈ ആവശ്യത്തിന് യു.ഡി.എഫ് പിന്തുണ നല്കുന്ന ഈ കാര്യത്തില്‍ സര്‍ക്കാര്‍ നടപടി ഇനിയും വൈകരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 1.1.77 നുമുന്പ് ഭൂമി കൈവശമുള്ള എല്ലാകര്‍ഷകര്‍ക്കും പട്ടയം നല്‍കാനുളള തീരുമാനം എ.കെ.ആന്റണി സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. പിന്നീട് അധികാരത്തില്‍വന്ന എല്ലാ സര്‍ക്കാരുകളും ഈ തീരുമാനം പൂര്‍ണമായി അംഗീകരിക്കുകയും പട്ടയം നല്‍കുകയും ചെയ്തു. പിന്നീട് കോടതിവിധിമൂലം പട്ടയവിതരണം നിലച്ചു. അനുകൂലമായ സുപ്രീംകോടതിവിധി പിന്നീടു വന്നെങ്കിലും പട്ടയം നല്കുന്നതില് ഗുരുതരമായ കാലതാമസം വരുത്തിയെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
-
-
- ബാങ്ക് പലിശകള്‍ സുതാര്യമാക്കണം; പി. ടി. തോമസ് എം. പി.
ഇടുക്കി: വിവിധ വായ്പകള്‍ക്ക് ബാങ്കുകള്‍ ഈടാക്കുന്ന പലിശ നിരക്കില്‍ കൂടുതല്‍ വ്യക്തതയും സുതാര്യതയും ഉണ്ടാകണമെന്ന് പി. ടി. തോമസ് എം. പി. ലോകസഭയില്‍ ആവശ്യപ്പെട്ടു. ബാങ്കുകള്‍ പരസ്യത്തില്‍ പറയുന്ന നിരക്കില്‍ അല്ല പലിശ ഈടാക്കുന്നത്. സാധാരണ പലിശ നിരക്ക് പരസ്യപ്പെടുത്തുകയും കൂട്ടുപലിശ ഈടാക്കുകയും ആണ് ബാങ്കുകള്‍ ചെയ്യുന്നത്. ഇതുമൂലം വായ്പ എടുക്കുന്നവര്‍ ഉയര്‍ന്ന പലിശയാണ് നല്‍കേണ്ടി വരുന്നത്. ഇതിനുപുറമെ മറ്റു നിരവധി ചാര്‍ജ്ജുകളും ബാങ്കുകള്‍ വായ്പയിന്മേല് ഈടാക്കുന്നു. പലിശനിരക്കിലെ അവ്യക്തതമൂലം കേന്ദ്ര ഗവണ്മെന്റ് കാര്‍ഷിക വായ്പകള്‍ക്കു പ്രഖ്യാപിച്ച രണ്ടു ശതമാനം റിബേറ്റിന്റെ പ്രയോജനം കര്‍ഷകര്‍ക്കു ലഭിക്കുകയുണ്ടായില്ല. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അടിയന്തിര ശ്രദ്ധയുണ്ടാവണമെന്നും, പരസ്യപ്പെടുത്തുന്ന നിരക്കില്‍ മാത്രം പലിശ ഈടാക്കാന്‍ ബാങ്കുകള്‍ക്കു നിര്‍ദ്ദേശം നല്‍കണമെന്നും പി. ടി. തോമസ് ലോകസഭയില്‍ റൂള്‍ 377 അനുസരിച്ച് ഉന്നയിച്ച സബ്മിഷന് ആവശ്യപ്പെട്ടു.
-
-
- സൈന്‍ ബോര്‍ഡിലും പോസ്റ്റര്‍..............
തൊടുപുഴ ടൗണില്‍ സ്ഥലം രേഖപ്പെടുത്തിയ സൈന്‍ ബോര്‍ഡിലെ ആരോമാര്‍ക്കില്‍ പോസ്റ്റര്‍ ഒട്ടിച്ച നിലയില്‍.
-
-
- കാറ്റൂതിമലയിലെ ആമ്പല്‍ കുളം സംരക്ഷിക്കണം
മൂന്നാര്‍: കാറ്റൂതിമലമുകളിലെ ആമ്പല്‍കുളം വിസ്മയ കാഴ്ചയാകുന്നു. കുളം സംരക്ഷിക്കുന്നതിനും വിനോദസഞ്ചാര സാധ്യത പ്രയോജനപ്പെടുത്തുന്നതിനും നടപടി വേണമെന്ന ആവശ്യത്തിന് പ്രസക്തിയേറുന്നു. സേനാപതി ഗ്രാമപഞ്ചായത്തിലെ കാറ്റൂതി മല സമീപ പ്രദേശങ്ങളെ അപേക്ഷിച്ച് ഉയരംകൊണ്ടു ശ്രദ്ധേയമാണ്. മലമുകളിലാണെങ്കിലും വറ്റാത്ത വെള്ളമാണ് കുളത്തിന്റെ പ്രത്യേകത. തമിഴ് കുടുംബങ്ങളും ആദിവാസികളും ധാരാളമായുള്ള ഇവിടെ ഏഴ് ദേവകന്യകമാരെ ഒരു ശിലയില്‍ രൂപകല്‍പ്പന ചെയ്ത വിഗ്രഹത്തോടു കൂടിയ ആരാധനാലയവും സവിശേഷതയാണ്. സേനാപതിയില്‍ നിന്നു വട്ടപ്പാറ വഴിയും ശാന്തന്‍പാറയില്‍ നിന്നു പള്ളിക്കുന്ന് വഴിയുമാണ് കാറ്റൂതിമലയിലേക്ക് എത്തിച്ചേരാന്‍ കഴിയുന്നത്. കുളവും പരിസരപ്രദേശങ്ങളും റവന്യു ഭൂമിയാണെങ്കിലും സമീപ പ്രദേശങ്ങളിലെ ഏലം എസ്റ്റേറ്റുകളിലും മറ്റും വളര്‍ത്തുന്ന കന്നുകാലികള്‍ കുളത്തിലേക്കിറങ്ങുന്നതു വെള്ളം മലിനമാകാനും ആമ്പല്‍ ചെടികള്‍ നശിക്കാനും കാരണമാകുന്നതായി പരാതിയുണ്ട്.ഒരേക്കറിലേറെ വിസ്തൃതിയുള്ള കുളം അധികൃതരുടെ ശ്രദ്ധ ലഭിക്കാത്തതിനാല്‍ ഇപ്പോള്‍ തകര്‍ന്നു കിടക്കുകയാണ്. സേനാപതി പഞ്ചായത്തിലെ പ്രധാന വിനോദസഞ്ചാര മേഖലയായി പരിഗണിക്കാനാകുന്ന പ്രദേശമാണ് കാറ്റൂതി മലയെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. ഇവിടെ നിന്നുള്ള കാഴ്ചകള്‍ ഏവരുടെയും മനം കുളിര്‍പ്പിക്കുന്നതാണ്. ഹൈറേഞ്ചിലെ 20ല്‍ ഏറെ താഴ്വാരങ്ങളും അരുവികളും ജലസംഭരണികളും കാറ്റൂതിമലയില് നിന്നുള്ള ദുരക്കാഴ്ചകളില്പ്പെടുന്നു. മൂന്നാര്‍ മാസ്റ്റര്‍ പ്ലാനില്‍ സേനാപതി പഞ്ചായത്തിന് ഇടം നേടാനായാല്‍ ഏറെ ശ്രദ്ധേയമാകുന്ന പ്രദേശമാണെന്ന പ്രത്യേകതയും കാറ്റൂതിമലയ്ക്കുണ്ട്. കുളത്തിന്റെ സംരക്ഷണത്തിനായി കമ്പി വേലി നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.വിനോദസഞ്ചാര വികസനത്തിന് പ്രാധാന്യം നല്കി കാറ്റൂതിമലയുടെ ടൂറിസം സാധ്യത പ്രയോജനപ്പെടുത്തണമെന്ന ആവശ്യവും ശക്തമാകുകയാണ്.
-
- വിദേശ ഇന്ത്യാക്കാരുടെ സംഭാവന നിസ്തുലം; പി. ടി. തോമസ്
തൊടുപുഴ: ഇന്‍ഡ്യന്‍ സമ്പദ്ഘടനയെ ശക്തിപ്പെടുത്തുന്നതില്‍ വിദേശ ഇന്ത്യാക്കാരുടെ സംഭാവന നിസ്തുലമാണെന്ന് പി. ടി. തോമസ് എം. പി. ലോകസഭയില്‍ ചൂണ്ടിക്കാണിച്ചു. വിദേശ ഇന്ത്യാക്കാര്‍ക്ക് വോട്ടവകാശം നല്കുന്ന ജനപ്രതിനിധ്യനിയമഭേദഗതി ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു പി. ടി. തോമസ് ഇന്‍ഡ്യയിലെ ഭരണാധികാരികള്‍ മാത്രമല്ല, അമേരിക്കയിലെയും, ബ്രിട്ടനിലെയും ഫ്രാന്‍സിലെയും, ഓസ്ട്രേലിയയിലെയും, പേര്‍ഷ്യയിലെയും ഭരണാധികാരികളും വിദേശ ഇന്ത്യാക്കാരുടെ സംഭാവനകളെ കൃതഞ്ജതയോടെ അനുസ്മരിക്കാറുളളത് അഭിമാനകരമായ കാര്യമാണ്. വിദേശ ഇന്ത്യാക്കാര്‍ക്ക് വോട്ടവകാശം ലഭിക്കുമെങ്കിലും അവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയുമോ എന്നതിനെക്കുറിച്ച് അവ്യക്തത ഉണ്ടെന്നും അതുപോലെ ഇന്റര്‍നെറ്റിലൂടെ വോട്ട് ചെയ്യാന്‍ അനുവദിക്കുമോ എന്നതും നിയമന്ത്രി വീരപ്പമൊയ്ലി വിശദീകരിക്കണമെന്നും പി. ടി. തോമസ് ആവശ്യപ്പെട്ടു. വിദേശ മലയാളികളുടെ കഷ്ടപ്പാടിന്റെയും, വിയര്‍പ്പിന്റേയും വിലയാണ് കേരളം നേടിയിരിക്കുന്ന സാമ്പത്തിക വളര്‍ച്ചക്കു നിദാനമെന്നും പി. ടി. തോമസ് എടുത്തു പറഞ്ഞു. കേരളത്തില്‍ ഭരണകക്ഷിയായ മാര്‍ക്സിസ്റ്റു പാര്‍ട്ടി നടത്തുന്ന ബൂത്തു പിടിത്തവും വോട്ടു ചെയ്യാന്‍ അനുവദിക്കാത്തതും ജനാധിപത്യത്തിന് അപമാനമാണെന്ന് പി. ടി. തോമസ് പറഞ്ഞു.
-
- ഡി.എ.പി.സി. ജില്ലാ കണ്വന്ഷന്
തൊടുപുഴ: ശാരീരികമായും, മാനസികമായും അംഗവൈകല്യം സംഭവിച്ചവരുടെ ഉന്നമനത്തിനായി കെ.പി.സി.സി. ആഭിമുഖ്യത്തില്‍ രൂപം കൊടുത്ത സംഘടനയാണ് ഡിഫറന്റിലി ഏബില്‍ഡ് പീപ്പിള്‍സ് കോണ്‍ഗ്രസ് (ഡി.എ.പി.സി.) പി.ഡബ്യു.ഡി. റസ്റ്റ് ഹൗസില്‍ നടന്ന പൊതുയോഗത്തില്‍ ഡി.എ.പി.സി. ജില്ലാ കണ്‍വീനര്‍ വി.പി.ജയപാല്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡന്റ് റോയി കെ.പൗലോസ് ഉദ്ഘാടനം ചെയ്തു. പൊതുയോഗത്തില്‍ ഏഴ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. വികലാംഗ പെന്ഷന് 250 രൂപയില്‍ നിന്നും 300 രൂപയാക്കിയത് കുടിശിഖ തീര്‍ത്ത് വിതരണം ചെയ്യാനുളള നടപടികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതുവരെയും പഞ്ചായത്തുകളില്‍ ഓണത്തിനു മുമ്പ് കൊടുത്തു തീരാത്ത പെന്ഷന് റംസാന് മുമ്പ് കൊടുത്തു തീര്‍ക്കുക, വികലാംഗര്‍ക്ക് എ.പി.എല്‍, ബി.പി.എല്‍. തരംതിരിവില്ലാതെ 2 രൂപാ നിരക്കില്‍ റേഷന്‍ അരി വിതരണം നടത്തുക, പ്രൈവറ്റ് ബസ്സിലെ കണ്സഷന് അപാകതകള്‍ പരിഹരിക്കുന്നതിന് ആര്.ഡി.ഒ. മുഖാന്തരം നടപടികള്‍ സ്വീകരിക്കുക, അതാതു പഞ്ചായത്തുകളില്‍ മെഡിക്കല്‍ ബോര്‍ഡ് വിളിച്ചു കൂട്ടി വികലാംഗര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുക, ഡി.എ.പി.സിയുടെ ജില്ലാ സമ്മേളനം രണ്ടുമാസത്തിനുളളില്‍ നടത്താന്‍ തീരുമാനിച്ചു., ജില്ലാ പ്രവര്‍ത്തനങ്ങള്‍ ബ്ലോക്കുതലത്തില്‍ പ്രകോപിപ്പിക്കുന്നതിനുവേണ്ടി 6 ബ്ലോക്ക് കണ്‍വീനര്‍മാരെ ചുമതലപ്പെടുത്തി. ഡി.സി.സി. ജനറല്‍ സെക്രട്ടറിമാര്‍ ജോണ്‍ നെടിയപാല, കെ.വി.സിദ്ധാര്ത്ഥന്, തൊടുപുഴ ബ്ലോക്ക് പ്രസിഡന്റ് ടി.ജെ.ജോസഫ്, മണ്ഡലം പ്രസിഡന്റ് കെ.ജി.സജിമോന്‍ എന്നിവര്‍ പ്രസംഗിച്ചു. ഡി.എ.പി.സി. മെമ്പര്‍ ബെന്നി മാത്യു സ്വാഗതവും, ജോര്‍ജ് നന്ദിയും പറഞ്ഞു.
-
-
- ടൂറിസം രംഗത്ത് കുതിച്ചു ചാട്ടത്തിന് മലങ്കര ഒരുങ്ങുന്നു
തൊടുപുഴ: വിനോദസഞ്ചാര രംഗത്തു തൊടുപുഴ മേഖലയുടെ കുതിച്ചുചാട്ടത്തിനു തുടക്കം കുറിക്കുന്ന മലങ്കര ടൂറിസം പദ്ധതി യാഥാര്‍ഥ്യത്തിലേക്ക്. തൊടുപുഴ പട്ടണത്തിന്റെയും പ്രത്യേകിച്ചു മുട്ടം, കുടയത്തൂര്‍, ആലക്കോട് പഞ്ചായത്തുകളുടെയും വികസനത്തിനു വഴിയൊരുക്കുന്ന ടൂറിസം പദ്ധതി മേഖലയുടെ വികസനത്തിനു വഴിയൊരുക്കുകയാണ്.കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ 3.32 കോടിയുടെ ബൃഹത്തായ ടൂറിസം പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനം മന്ത്രി കോടിയേരി ബാലകൃഷ്ണന് മൂന്നു മാസം മുന്‍പു നിര്‍വഹിച്ചിരുന്നു. പ്രാരംഭഘട്ടമായി 90 ലക്ഷം രൂപയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയാണ് ഇപ്പോള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ജലാശയത്തിന്റെ തീരങ്ങളില്‍ പൂന്തോട്ടം, പ്രാഥമികാവശ്യങ്ങള്‍ക്കുളള സൗകര്യങ്ങള്‍, ജലാശയത്തിലൂടെ ബോട്ടിങ് എന്നിവയ്ക്കുളള പ്രവര്‍ത്തനങ്ങളാണ് അന്തിമ ഘട്ടത്തിലേക്ക് എത്തിയിരിക്കുന്നത്.ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പു മലങ്കര അണക്കെട്ടിനു മുകള്‍ഭാഗത്തു വളരെ വിശാലമായി വെള്ളം കയറിക്കിടക്കുന്ന ഭാഗത്ത് ബോട്ട് ജെട്ടി നിര്‍മിച്ചിരുന്നു. തുടര്‍ന്നു വര്‍ഷങ്ങളോളം ഇവിടം ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു. ഇവിടെനിന്നാണു ബോട്ട് സര്‍വീസ് ആരംഭിക്കുക. കൂടാതെ കുടയത്തൂര്‍, കാഞ്ഞാര്‍, കോളപ്ര ഭാഗങ്ങളില്‍ പെഡല്‍ ബോട്ട് സര്‍വീസ് ആരംഭിച്ചിരുന്നു. എന്നാല്‍ ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ ഫൈബര്‍ ബോട്ടും ബോട്ട് ജെട്ടിയും കാലഹരണപ്പെട്ടു നശിച്ചിരുന്നു.പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ഇവിടെയും പെഡല്‍ ബോട്ട് സര്‍വീസ് പുനരാരംഭിക്കാനാകുമെന്ന പ്രതീക്ഷയാണുളളത്. ബോട്ട് സര്‍വീസ് ആരംഭിച്ചാല്‍ കിലോമീറ്ററുകളോളം ജലാശയത്തിലൂടെയുള്ള ബോട്ട് സവാരി നൂറുകണക്കിനു സ്വദേശ വിദേശ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഇടയാക്കും. ഇപ്പോള്‍ ബോട്ട് ജെട്ടി നിര്മിച്ചിരിക്കുന്നതിനു നേരേ മുകള്‍ഭാഗത്തു വെള്ളത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്ന തുരുത്ത് മനോഹരമാക്കിയാല്‍ വിനോദസഞ്ചാരികളെ ഏറെ ആകര്‍ഷിക്കാന്‍ കഴിയും. മൂന്നേക്കറിലധികം വരുന്ന തുരുത്തില് പാര്‍ക്ക് നിര്‍മിച്ച് ഇവിടേക്കു ബോട്ട് സര്‍വീസും ഹോട്ടലും ആരംഭിക്കാനുളള തീരുമാനമാനവും മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ജലാശയത്തോടു ചേര്‍ന്നുള്ള കര ഭൂമിയിലൂടെ റോഡ് നിര്‍മിച്ചാല്‍ കിലോമീറ്ററുകളോളം ജലാശയത്തിന്റെ ദൃശ്യങ്ങള്‍ ആസ്വദിച്ചു സഞ്ചരിക്കാം.ഇടുക്കി സന്ദര്‍ശിക്കാന്‍ എത്തുന്ന നൂറുകണക്കിനു വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി ടൂറിസം പദ്ധതികള്‍ പൂര്‍ത്തീകരിച്ചാല്‍ തൊടുപുഴ, മുട്ടം മേഖലയിലെ തൊഴില്‍രംഗത്തും വ്യാപാരമേഖലയിലും അതു പുതിയ ഉണര്‍വുണ്ടാക്കും
-
-
- വെങ്ങല്ലൂര്‍ ജംഗ്ഷന് വികസനം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇഴയുന്നു
തൊടുപുഴ: വെങ്ങല്ലൂര്‍ ജംഗ്ഷന് വികസനവുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇഴയുന്നു. ഇതോടെ യാത്രാക്ലേശം രൂക്ഷമായി. വെ ങ്ങല്ലൂര്‍ - കോലാനി ബൈ പാസ് റോഡിന്റെ നിര്‍മാണവും മന്ദഗതിയിലാണ്. ജംഗ്ഷന് വികസിപ്പിക്കുന്നതിന്റെ ഭാഗമായി വെങ്ങല്ലൂര്‍ - കലൂര്‍ റോഡിന്റെ വീതി വര്‍ധിപ്പിക്കുന്നതിനു മണ്ണ് നീ ക്കം ചെയ്തിരുന്നു. എന്നാല്‍, മഴ ആരംഭിക്കുന്നതിനുമുമ്പ് ടാറിംഗ് നടത്താന്‍ സാധിക്കാത്തതുമൂലം ഈ ഭാഗം ചെളിക്കുണ്ടായി മാറി. ഇത് വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ ക്കും ഏറെ ബുദ്ധിമുട്ടായി. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ സോളിംഗ് നടത്തി. എന്നാല്‍ വാഹനങ്ങള്‍ നിരന്തരമായി സര്‍വീസ് ആരംഭിച്ചതോ ടെ കുഴികള്‍ രൂപപ്പെട്ടു. ഇരുചക്രവാഹനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇത് ദുരിതമായിരിക്കുകയാണ്.വെങ്ങല്ലൂര്‍ - കോലാനി ബൈപാസ് റോഡ് നിര്‍മാണവും മന്ദഗതിയിലാണ്. ഗുണമേന്മയോടെ ബൈപാസ് റോഡ് നിര്‍മിക്കുന്നതിനുള്ള ശ്രമമാണ് നടന്നുവരുന്നതെങ്കിലും കാലതാമസം നാട്ടുകാര്‍ക്ക് വിനയായിരിക്കുകയാണ്. വെങ്ങല്ലൂര്‍ പാലത്തിന്റെ നിര്‍മാണം നേര ത്തെ പൂര്‍ത്തീകരിച്ചിരുന്നുവെങ്കിലും ബൈപാസ് റോഡിന്റെ അഭാവംമൂലം വര്‍ഷങ്ങളോളം പാലം അനാഥമായിക്കിടക്കുകയാണ്. പിന്നീട് ബൈപാസ് റോഡിനായി സ്ഥലം ഏറ്റെടുക്കുകയും റോഡിന്റെ നിര്‍മാണം ആരംഭിക്കുകയും ചെയ്തു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആ രംഭിച്ചിട്ട് ഏറെ നാളായെങ്കിലും നിര്‍മാണം പൂര്‍ത്തീകരിക്കാത്തത് പ്രതിഷേധത്തിനു ഇടയാക്കിയിട്ടുണ്ട്.നഗരത്തില്‍ ഗതാഗതക്കുരുക്ക് വര്‍ധിച്ചുവരുമ്പോഴാണ് നിര്‍മാണം ഇഴയുന്നത്. വാഹനങ്ങളുടെ പെരുപ്പവും ബൈപാസ് റോഡുകള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കാത്തതുമാണ് ഗതാഗതക്കുരുക്കിനു ഇടയാക്കുന്നത്. കുരുക്ക് രൂക്ഷമായതോടെ വെങ്ങല്ലൂര്‍ - മങ്ങാട്ടുകവല നാലുവരിപാതയിലൂടെ ഭാരവണ്ടികള്‍ തിരിച്ചുവിട്ടിരുന്നു ഇത് ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ സഹായകമായിരുന്നു. വെങ്ങല്ലൂര്‍, കോലാനി റോഡിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചാല്‍ മൂവാറ്റുപുഴ റോഡില്‍നിന്നും പാലാ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ തിരിച്ചുവിട്ട് നഗരത്തിലെ കുരുക്ക് കുറയ്ക്കാനാവും. വെങ്ങല്ലൂര്‍ - കോലാനി റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇഴയുന്നത് യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും ബുദ്ധിമുട്ടായിരിക്കുകയാണ്. റോഡ് നിര്‍മാണം പൂര്‍ത്തീകരിക്കപ്പെട്ടാല്‍ വെങ്ങല്ലൂര്‍ ജംഗ്ഷന്റെ വികസനം ദ്രുതഗതിയിലാകും.
-
- ഇളംദേശത്ത് അനര്‍ഹനു ഭവന സഹായം; നപ്രതിനിധികളില്നിന്നു തുക തിരിച്ചുപിടിക്കും
ഇടുക്കി: അനര്‍ഹനായ ഗുണഭോക്താവിനു ഐ.ഐ.വൈ ഭവന നിര്‍മാണ പദ്ധതിയില്‍ അനുവദിച്ച തുക ജനപ്രതിനിധികളില്‍നിന്നു തിരിച്ചു പിടിക്കാന്‍ ഓംബുഡ്സ്മാന് ഉത്തരവ്. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റിയംഗങ്ങള്‍ക്കും മൂന്നു പഞ്ചായത്തു പ്രസിഡന്റുമാര്ക്കുമെതിരേയാണ് ഉത്തരവ്. വണ്ടമറ്റം കുന്നത്ത് സജി ജോസഫിനു 2007 മാര്‍ച്ച് ഏഴിലെ ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റിയാണ് സഹായം നല്കാന് തീരുമാനിച്ചത്. 27400 രൂപയാണ് അനുവദിച്ചത്. ഇതില്‍ 2284 രൂപ വീതം പന്ത്രണ്ടുപേരില്നിന്ന് ഈടാക്കും. ഇതിനു പുറമെ പതിനെട്ടു ശതമാനം പലിശ വിഹിതവും നല്കാന് ബി.ഡി.ഒ ജനപ്രതിനിധികള്‍ക്കു കത്തുനല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ നാലുപേര്‍ തുക അടച്ചു. ഏഴു ദിവസത്തിനകം നഷ്ടപരിഹാരം നല്കാന് അനുവദിച്ച കാലാവധി ഇന്നലെ അവസാനിച്ചു. കമ്മിറ്റിയുടെ തീരുമാനം നിയമവിരുദ്ധമാണെന്നു ഓംബുഡ്സ്മാന് കണ്ടെത്തി. പഞ്ചായത്ത് രാജ് ആക്ട് 191 (2) വകുപ്പുപ്രകാരമാണ് നടപടി. ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് ടോമി കാവാലം, മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ ജോര്‍ജ് അഗസ്റ്റിന് (കരിമണ്ണൂര്‍), ഷൈനി അഗസ്റ്റിന് (വണ്ണപ്പുറം), എന്‍.വി. വര്‍ക്കി നിരപ്പേല്‍ (വെള്ളിയാമറ്റം) എന്നിവരും ബ്ലോക്ക് മെമ്പര്‍മാരായ കെ.കെ. ശിവരാമന്, ഡോളി ജോയി, പി.ടി. ജോസഫ്, അഡ്വ. സാബു എബ്രാഹം, സി.പി. കൃഷ്ണന്, സില്‍വി തോമസ്, ശോഭാ രാജന്, രാജീവ് ഭാസ്കരന് എന്നിവരോടാണു തുക അടയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.







