|
|
പ്രധാനവാര്‍ത്തകള്‍ |
| കാറ്റൂതിമലയിലെ ആമ്പല്‍ കുളം സംരക്ഷിക്കണം |
| മൂന്നാര്‍: കാറ്റൂതിമലമുകളിലെ ആമ്പല്‍കുളം വിസ്‌മയ കാഴ്‌ചയാകുന്നു. കുളം സംരക്ഷിക്കുന്നതിനും വിനോദസഞ്ചാര സാധ്യത പ്രയോജനപ്പെടുത്തുന്നതിനും നടപടി വേണമെന്ന ആവശ്യത്തിന് പ്രസക്‌തിയേറുന്നു. സേനാപതി ഗ്രാമപഞ്ചായത്തിലെ കാറ്റൂതി മല സമീപ പ്രദേശങ്ങളെ അപേക്ഷിച്ച് ഉയരംകൊണ്ടു ശ്രദ്ധേയമാണ്. മലമുകളിലാണെങ്കിലും വറ്റാത്ത വെള്ളമാണ് കുളത്തിന്റെ പ്രത്യേകത. തമിഴ് കുടുംബങ്ങളും ആദിവാസികളും ധാരാളമായുള്ള ഇവിടെ ഏഴ് ദേവകന്യകമാരെ ഒരു ശിലയില്‍ രൂപകല്‍പ്പന ചെയ്‌ത വിഗ്രഹത്തോടു കൂടിയ ആരാധനാലയവും സവിശേഷതയാണ്.
സേനാപതിയില്‍ നിന്നു വട്ടപ്പാറ വഴിയും ശാന്തന്‍പാറയില്‍ നിന്നു പള്ളിക്കുന്ന് വഴിയുമാണ് കാറ്റൂതിമലയിലേക്ക് എത്തിച്ചേരാന്‍ കഴിയുന്നത്. കുളവും പരിസരപ്രദേശങ്ങളും റവന്യു ഭൂമിയാണെങ്കിലും സമീപ പ്രദേശങ്ങളിലെ ഏലം എസ്‌റ്റേറ്റുകളിലും മറ്റും വളര്‍ത്തുന്ന കന്നുകാലികള്‍ കുളത്തിലേക്കിറങ്ങുന്നതു വെള്ളം മലിനമാകാനും ആമ്പല്‍ ചെടികള്‍ നശിക്കാനും കാരണമാകുന്നതായി പരാതിയുണ്ട്.ഒരേക്കറിലേറെ വിസ്‌തൃതിയുള്ള കുളം അധികൃതരുടെ ശ്രദ്ധ ലഭിക്കാത്തതിനാല്‍ ഇപ്പോള്‍ തകര്‍ന്നു കിടക്കുകയാണ്. സേനാപതി പഞ്ചായത്തിലെ പ്രധാന വിനോദസഞ്ചാര മേഖലയായി പരിഗണിക്കാനാകുന്ന പ്രദേശമാണ് കാറ്റൂതി മലയെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. ഇവിടെ നിന്നുള്ള കാഴ്‌ചകള്‍ ഏവരുടെയും മനം കുളിര്‍പ്പിക്കുന്നതാണ്. ഹൈറേഞ്ചിലെ 20ല്‍ ഏറെ താഴ്‌വാരങ്ങളും അരുവികളും ജലസംഭരണികളും കാറ്റൂതിമലയില്‍ നിന്നുള്ള ദുരക്കാഴ്‌ചകളില്‍പ്പെടുന്നു.
മൂന്നാര്‍ മാസ്‌റ്റര്‍ പ്ലാനില്‍ സേനാപതി പഞ്ചായത്തിന് ഇടം നേടാനായാല്‍ ഏറെ ശ്രദ്ധേയമാകുന്ന പ്രദേശമാണെന്ന പ്രത്യേകതയും കാറ്റൂതിമലയ്‌ക്കുണ്ട്. കുളത്തിന്റെ സംരക്ഷണത്തിനായി കമ്പി വേലി നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.വിനോദസഞ്ചാര വികസനത്തിന് പ്രാധാന്യം നല്‍കി കാറ്റൂതിമലയുടെ ടൂറിസം സാധ്യത പ്രയോജനപ്പെടുത്തണമെന്ന ആവശ്യവും ശക്‌തമാകുകയാണ്.
|
|
06,09,2010
|
| ടൂറിസം രംഗത്ത് കുതിച്ചു ചാട്ടത്തിന് മലങ്കര ഒരുങ്ങുന്നു |
|
തൊടുപുഴ: വിനോദസഞ്ചാര രംഗത്തു തൊടുപുഴ മേഖലയുടെ കുതിച്ചുചാട്ടത്തിനു തുടക്കം കുറിക്കുന്ന മലങ്കര ടൂറിസം പദ്ധതി യാഥാര്‍ഥ്യത്തിലേക്ക്. തൊടുപുഴ പട്ടണത്തിന്റെയും പ്രത്യേകിച്ചു മുട്ടം, കുടയത്തൂര്‍, ആലക്കോട് പഞ്ചായത്തുകളുടെയും വികസനത്തിനു വഴിയൊരുക്കുന്ന ടൂറിസം പദ്ധതി മേഖലയുടെ വികസനത്തിനു വഴിയൊരുക്കുകയാണ്.കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ 3.32 കോടിയുടെ ബൃഹത്തായ ടൂറിസം പദ്ധതിയുടെ നിര്‍മാണ ഉദ്‌ഘാടനം മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ മൂന്നു മാസം മുന്‍പു നിര്‍വഹിച്ചിരുന്നു.
പ്രാരംഭഘട്ടമായി 90 ലക്ഷം രൂപയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയാണ് ഇപ്പോള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ജലാശയത്തിന്റെ തീരങ്ങളില്‍ പൂന്തോട്ടം, പ്രാഥമികാവശ്യങ്ങള്‍ക്കുളള സൗകര്യങ്ങള്‍, ജലാശയത്തിലൂടെ ബോട്ടിങ് എന്നിവയ്‌ക്കുളള പ്രവര്‍ത്തനങ്ങളാണ് അന്തിമ ഘട്ടത്തിലേക്ക് എത്തിയിരിക്കുന്നത്.ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പു മലങ്കര അണക്കെട്ടിനു മുകള്‍ഭാഗത്തു വളരെ വിശാലമായി വെള്ളം കയറിക്കിടക്കുന്ന ഭാഗത്ത് ബോട്ട് ജെട്ടി നിര്‍മിച്ചിരുന്നു.
തുടര്‍ന്നു വര്‍ഷങ്ങളോളം ഇവിടം ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു. ഇവിടെനിന്നാണു ബോട്ട് സര്‍വീസ് ആരംഭിക്കുക. കൂടാതെ കുടയത്തൂര്‍, കാഞ്ഞാര്‍, കോളപ്ര ഭാഗങ്ങളില്‍ പെഡല്‍ ബോട്ട് സര്‍വീസ് ആരംഭിച്ചിരുന്നു. എന്നാല്‍ ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ ഫൈബര്‍ ബോട്ടും ബോട്ട് ജെട്ടിയും കാലഹരണപ്പെട്ടു നശിച്ചിരുന്നു.പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ഇവിടെയും പെഡല്‍ ബോട്ട് സര്‍വീസ് പുനരാരംഭിക്കാനാകുമെന്ന പ്രതീക്ഷയാണുളളത്. ബോട്ട് സര്‍വീസ് ആരംഭിച്ചാല്‍ കിലോമീറ്ററുകളോളം ജലാശയത്തിലൂടെയുള്ള ബോട്ട് സവാരി നൂറുകണക്കിനു സ്വദേശ വിദേശ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഇടയാക്കും.
ഇപ്പോള്‍ ബോട്ട് ജെട്ടി നിര്‍മിച്ചിരിക്കുന്നതിനു നേരേ മുകള്‍ഭാഗത്തു വെള്ളത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്ന തുരുത്ത് മനോഹരമാക്കിയാല്‍ വിനോദസഞ്ചാരികളെ ഏറെ ആകര്‍ഷിക്കാന്‍ കഴിയും. മൂന്നേക്കറിലധികം വരുന്ന തുരുത്തില്‍ പാര്‍ക്ക് നിര്‍മിച്ച് ഇവിടേക്കു ബോട്ട് സര്‍വീസും ഹോട്ടലും ആരംഭിക്കാനുളള തീരുമാനമാനവും മാസ്‌റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ജലാശയത്തോടു ചേര്‍ന്നുള്ള കര ഭൂമിയിലൂടെ റോഡ് നിര്‍മിച്ചാല്‍ കിലോമീറ്ററുകളോളം ജലാശയത്തിന്റെ ദൃശ്യങ്ങള്‍ ആസ്വദിച്ചു സഞ്ചരിക്കാം.ഇടുക്കി സന്ദര്‍ശിക്കാന്‍ എത്തുന്ന നൂറുകണക്കിനു വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി ടൂറിസം പദ്ധതികള്‍ പൂര്‍ത്തീകരിച്ചാല്‍ തൊടുപുഴ, മുട്ടം മേഖലയിലെ തൊഴില്‍രംഗത്തും വ്യാപാരമേഖലയിലും അതു പുതിയ ഉണര്‍വുണ്ടാക്കും
|
|
06,09,2010
|
| സൈന്‍ ബോര്‍ഡിലും പോസ്റ്റര്‍.............. |
|
തൊടുപുഴ ടൗണില്‍ സ്ഥലം രേഖപ്പെടുത്തിയ സൈന്‍ ബോര്‍ഡിലെ ആരോമാര്‍ക്കില്‍ പോസ്റ്റര്‍ ഒട്ടിച്ച നിലയില്‍.
|
|
03,09,2010
|
| ഡി.എ.പി.സി. ജില്ലാ കണ്‍വന്‍ഷന്‍ |
| തൊടുപുഴ: ശാരീരികമായും, മാനസികമായും അംഗവൈകല്യം സംഭവിച്ചവരുടെ ഉന്നമനത്തിനായി കെ.പി.സി.സി. ആഭിമുഖ്യത്തില്‍ രൂപം കൊടുത്ത സംഘടനയാണ് ഡിഫറന്റിലി ഏബില്‍ഡ് പീപ്പിള്‍സ് കോണ്‍ഗ്രസ് (ഡി.എ.പി.സി.) പി.ഡബ്യു.ഡി. റസ്റ്റ് ഹൗസില്‍ നടന്ന പൊതുയോഗത്തില്‍ ഡി.എ.പി.സി. ജില്ലാ കണ്‍വീനര്‍ വി.പി.ജയപാല്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡന്റ് റോയി കെ.പൗലോസ് ഉദ്‌ഘാടനം ചെയ്‌തു. പൊതുയോഗത്തില്‍ ഏഴ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌തു.
വികലാംഗ പെന്‍ഷന്‍ 250 രൂപയില്‍ നിന്നും 300 രൂപയാക്കിയത് കുടിശിഖ തീര്‍ത്ത് വിതരണം ചെയ്യാനുളള നടപടികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതുവരെയും പഞ്ചായത്തുകളില്‍ ഓണത്തിനു മുമ്പ് കൊടുത്തു തീരാത്ത പെന്‍ഷന്‍ റംസാന് മുമ്പ് കൊടുത്തു തീര്‍ക്കുക, വികലാംഗര്‍ക്ക് എ.പി.എല്‍, ബി.പി.എല്‍. തരംതിരിവില്ലാതെ 2 രൂപാ നിരക്കില്‍ റേഷന്‍ അരി വിതരണം നടത്തുക, പ്രൈവറ്റ് ബസ്സിലെ കണ്‍സഷന്‍ അപാകതകള്‍ പരിഹരിക്കുന്നതിന് ആര്‍.ഡി.ഒ. മുഖാന്തരം നടപടികള്‍ സ്വീകരിക്കുക, അതാതു പഞ്ചായത്തുകളില്‍ മെഡിക്കല്‍ ബോര്‍ഡ് വിളിച്ചു കൂട്ടി വികലാംഗര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുക, ഡി.എ.പി.സിയുടെ ജില്ലാ സമ്മേളനം രണ്ടുമാസത്തിനുളളില്‍ നടത്താന്‍ തീരുമാനിച്ചു., ജില്ലാ പ്രവര്‍ത്തനങ്ങള്‍ ബ്ലോക്കുതലത്തില്‍ പ്രകോപിപ്പിക്കുന്നതിനുവേണ്ടി 6 ബ്ലോക്ക് കണ്‍വീനര്‍മാരെ ചുമതലപ്പെടുത്തി. ഡി.സി.സി. ജനറല്‍ സെക്രട്ടറിമാര്‍ ജോണ്‍ നെടിയപാല, കെ.വി.സിദ്ധാര്‍ത്ഥന്‍, തൊടുപുഴ ബ്ലോക്ക് പ്രസിഡന്റ് ടി.ജെ.ജോസഫ്, മണ്‌ഡലം പ്രസിഡന്റ് കെ.ജി.സജിമോന്‍ എന്നിവര്‍ പ്രസംഗിച്ചു. ഡി.എ.പി.സി. മെമ്പര്‍ ബെന്നി മാത്യു സ്വാഗതവും, ജോര്‍ജ് നന്ദിയും പറഞ്ഞു.
|
|
03,09,2010
|
| കണ്ണന്റെ ലീലകളില്‍ നാട് അമ്പാടിയായി |
|
തൊടുപുഴ: കാര്‍മുകില്‍വര്‍ണന്റെ ലീലകളില്‍ നാടും നഗരവും അമ്പാടിയായി. രാധാ കൃഷ്‌ണന്‍മാരും തോഴിമാരും മനംനിറഞ്ഞ കാഴ്‌ചയായി. ഭഗവാന്റെ ജന്മനാളില്‍ പുണ്യം നേടി ഭക്‌തര്‍ സായൂജ്യമടഞ്ഞു. വൃന്ദാവനവും ഗോപികമാരും അവതാരലീലകളും വീഥികളില്‍ നിറഞ്ഞതോടെ കൃഷ്‌ണചരിതത്തിന്റെ നേര്‍ക്കാഴ്‌ചയുമായി. അഭൂതപൂര്‍വമായ ഭക്‌തജനത്തിരക്കില്‍ നഗരം മുങ്ങിയപ്പോള്‍ കൃഷ്‌ണസ്‌തുതികള്‍ എങ്ങും അലയടിച്ചു.
ടൗണ്‍ ബാലഗോകുലങ്ങളുടെയും ശ്രീകൃഷ്‌ണസ്വാമി ക്ഷേത്ര ദേവസ്വത്തിന്റെയും സംയുക്‌താഭിമുഖ്യത്തിലായിരുന്നു ശ്രീകൃഷ്‌ണ ജയന്തി ആഘോഷിച്ചത്. മണിക്കൂറുകള്‍ക്കു മുമ്പേ നഗരവീഥികളും കെട്ടിടങ്ങളും ആബാലവൃദ്ധം ജനങ്ങളെക്കൊണ്ടു നിറഞ്ഞു. നല്ല കാലാവസ്‌ഥയായതിനാല്‍ ഇത്തവണ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ശ്രീകൃഷ്‌ണജയന്തിയോടനുബന്ധിച്ച് വൈകിട്ട് നാലുമണിയോടെ
വിവിധ ക്ഷേത്രങ്ങളില്‍ നിന്നും പുണ്യസങ്കേതങ്ങളില്‍ നിന്നും ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിലേക്ക് ശോഭായാത്ര ആരംഭിച്ചു. ഇതിനു മുന്നോടിയായി വിവിധ ക്ഷേത്രങ്ങളില്‍ ഉറിയടിയും പ്രസാദ വിതരണവും ഉണ്ടായിരുന്നു.
കാരിക്കോട് ഭഗവതി ക്ഷേത്രം, കാഞ്ഞിരമറ്റം മഹാദേവക്ഷേത്രം, മുതലിയാര്‍മഠം മഹാദേവക്ഷേത്രം, ആരവല്ലിക്കാവ് ദേവി ക്ഷേത്രം, വെങ്ങല്ലൂര്‍ നടയില്‍ക്കാവ് ദേവിക്ഷേത്രം, മണക്കാട് നരസിംഹസ്വാമി ക്ഷേത്രം, നെല്ലിക്കാവ് ദേവി ക്ഷേത്രം, മുല്ലയ്‌ക്കല്‍ ശ്രീധര്‍മശാസ്‌താ ക്ഷേത്രം, ഒളമറ്റം ഉറവപ്പാറ ക്ഷേത്രം, തെക്കുംഭാഗം ശ്രീധര്‍മ ശാസ്‌താക്ഷേത്രം, മുതലക്കോടം മഹാദേവ ക്ഷേത്രം, അണ്ണായിക്കണ്ണം ക്ഷേത്രം എന്നിവിടങ്ങളില്‍നിന്നും കാഞ്ഞിരംപാറ, കാപ്പിത്തോട്ടം, മലങ്കര വൃന്ദാവന ബാലഗോകുലങ്ങളില്‍ നിന്നും ആരംഭിച്ച ശോഭായാത്രകള്‍ നഗരത്തില്‍ സംഗമിച്ചു. തുടര്‍ന്ന് മഹാശോഭായാത്രയായി ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിലേക്കു നീങ്ങി. രാധാ-കൃഷ്‌ണ വേഷധാരികളായ ബാലികാ ബാലന്മാരും നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരും പഞ്ചവാദ്യവും ആട്ടക്കാവടിയും പമ്പമേളവും നാദസ്വരവും താലപ്പൊലിയും ഭജനസംഘങ്ങളും ശോഭായാത്രയ്‌ക്കു കൊഴുപ്പേകി. ബാലഗോകുലം പ്രവര്‍ത്തകരുടെയും കുട്ടികളുടെയും നേതൃത്വത്തില്‍ തയാറാക്കിയ വിവിധ നിശ്‌ചല ദൃശ്യങ്ങള്‍ ശോഭായാത്രയ്‌ക്കു മാറ്റുകൂട്ടി. നരസിംഹാവതാരം, ആലിലക്കണ്ണന്‍, വെണ്ണ കട്ടുതിന്നുന്ന കണ്ണന്‍, കുചേലന്‍ തുടങ്ങിയ നിശ്‌ചല ദൃശ്യങ്ങള്‍ മനംകവര്‍ന്നു. ഏഴുമണിയോടെ മഹാശോഭായാത്ര ശ്രീകൃഷ്‌ണ ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു.
തുടര്‍ന്ന് ദീപാരാധനയും അവില്‍പ്പൊതി വിതരണവും നടന്നു. രാത്രി 12 ന് ക്ഷേത്രത്തില്‍ ദര്‍ശന പ്രാധാന്യമേറിയ ശ്രീകൃഷ്‌ണാവതാര പൂജ ഉണ്ടായിരുന്നു.
|
|
02,09,2010
| |
|
|
|